ഇടുക്കി: ആർച്ച്ഡാം കാണാൻ രണ്ടു മാസത്തിനിടെ ഒഴുകിയെത്തിയത് 27,700 സഞ്ചാരികൾ. കഴിഞ്ഞ സെപ്റ്റംബർ ഒന്നിനാണ് പൊതുജനങ്ങൾക്കായി അണക്കെട്ട് തുറന്നുകൊടുത്തത്. 24 വരെയുള്ള കണക്കുകൾ പ്രകാരം 25,060 മുതിർന്നവരും 2,640 കുട്ടികളും ഡാം കാണാനെത്തി.
ഇടുക്കി ആർച്ച് ഡാം എന്ന വിസ്മയം നേരിട്ടു കാണാൻ നിരവധി പേരാണ് ജില്ലയിൽ എത്തുന്നത്. കുറവൻ - കുറത്തി മലകളെ ബന്ധിപ്പിക്കുന്ന ഇടുക്കി ഡാമും സമീപത്തെ ചെറുതോണി അണക്കെട്ടും സഞ്ചാരികൾക്ക് സമ്മാനിക്കുന്നത് അപൂർവമായ ദൃശ്യാനുഭവമാണ്. ഓണം, നവരാത്രി, ദീപാവലി തുടങ്ങിയ അവധിദിനങ്ങളിൽ സഞ്ചാരികളുടെ ഒഴുക്കായിരുന്നു. നിലവിൽ നിയന്ത്രണങ്ങളോടെയാണ് അണക്കെട്ടിലേക്ക് സന്ദർശനം അനുവദിച്ചിരിക്കുന്നത്.
ഡാമിൽ പരിശോധനകൾ നടക്കുന്ന ബുധനാഴ്ചകളിലും റെഡ്, ഓറഞ്ച് അലർട്ട് ദിവസങ്ങളിലും പ്രവേശനമില്ല. സുരക്ഷാമുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാൽ അണക്കെട്ടുകൾക്കു മുകളിലൂടെ കാൽനടയാത്ര അനുവദിക്കില്ല. ഹൈഡൽ ടൂറിസം അധികൃതർ ഏർപ്പെടുത്തിയിട്ടുള്ള ബഗ്ഗി കാറിൽ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ഓണ്‍ലൈൻ ബുക്കിംഗ് വഴി സന്ദർശനത്തിന് ടിക്കറ്റ് എടുക്കാം. www.keralahydeltourism.com എന്ന വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. ചെറുതോണി ഡാമിന്റെ പ്രവേശനകവാടത്തിനു സമീപം ടിക്കറ്റ് കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്. ഓണ്‍ലൈൻ ബുക്കിംഗിനു ശേഷം സീറ്റുകൾ ഒഴിവുണ്ടെങ്കിൽ ഇവിടെനിന്നു ടിക്കറ്റ് കരസ്ഥമാക്കാം.
ചെറുതോണി - തൊടുപുഴ റോഡിൽ പാറേമാവിൽ കൊലുന്പൻ സമാധിക്കു മുന്നിലുള്ള പാതയിലൂടെ പ്രവേശന കവാടത്തിലേക്ക് എത്താം. മെഡിക്കൽ കോളജിനു മുന്നിലൂടെയുള്ള വഴിയിലൂടെ തിരികെ പോകാം.
നവംബർ 30 വരെ പൊതുജനങ്ങൾക്ക് സന്ദർശനം അനുവദിക്കാനാണ് നിലവിലുള്ള തീരുമാനം. മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് 100 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സന്ദർശകർ ആധാർ കാർഡ് ഹാജരാക്കണം.